പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതി; നിലപാട് കടുപ്പിച്ചു ഡിസിസി

പാലക്കാട്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാട് കടുപ്പിച്ചു ഡിസിസി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കള്‍ നീക്കുമ്ബോള്‍ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കള്‍ ഡല്‍ഹിയിലെത്തി. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു.

പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്ബില്‍ വടകരയുടെ എംപിയായതോടെ പിൻഗാമിയാരെന്ന ചർച്ചകള്‍ സജീവമായിരുന്നു. ഷാഫിയോടടുത്ത വൃത്തങ്ങളെല്ലാം പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെ പേരാണ്. രാഹുലാകട്ടെ പാലക്കാട്‌ കേന്ദ്രീകരിച്ചു ചില പ്രവർത്തനങ്ങള്‍ തുടങ്ങി വെക്കുകയും ചെയ്തു. എന്നാല്‍ കെട്ടിയിറക്കുന്ന സ്ഥനാർഥികള്‍ ജില്ലയില്‍ വേണ്ടെന്ന നിലപാടിലാണ് പാലക്കാട്‌ ഡിസിസി നേതൃത്വം. ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുമുണ്ട്. ‌

വികെ ശ്രീകണ്ഠൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ മുതലായ നേതാക്കള്‍ മുന്നോട്ട് വെച്ചത് വിടി ബല്‍റാം, ഡോ പി സരിൻ എന്നീ പേരുകളാണെന്ന അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ഇതിനിടെയാണ് എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെസി വേണു ഗോപാലിനെ കാണാൻ സരിൻ ഡല്‍ഹിയിലെത്തിയത്. മെട്രോമാനോട് പൊരുതി നേടിയ സീറ്റില്‍ ആരെ നിർത്തണമെന്നത് കോണ്‍ഗ്രസിനു മുന്നിലും ഗൗരവകരമായ ചോദ്യം തന്നെയാണ്. ചലഞ്ചേറ്റെടുത്ത് വടകരക്ക് വണ്ടി കയറിയ ഷാഫിക്ക് പിൻഗാമിയെ നിർദ്ദേശിക്കുന്നതില്‍ മുൻ തൂക്കമുണ്ട്. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ ഹൈക്കമാന്റിനെ സമീപിച്ചതോടെ ഡല്‍ഹിയിലെ തീരുമാനം നിർണ്ണായകമാവും.

Post a Comment

വളരെ പുതിയ വളരെ പഴയ