പ്ലസ് വണ്‍: ആദ്യ അലോട്മെന്റ്, 21 വരെ പ്രവേശനം


തിരുവനന്തപുരം
പ്ലസ് വണ്‍ ആദ്യ അലോട്മെന്റ് ലഭിച്ചവര്‍ ഫസ്റ്റ് അലോട് റിസല്‍റ്റ്സ് എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളില്‍ രക്ഷിതാവിനോടൊപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

അലോട്മെന്റ് ലഭിച്ച സ്കൂളില്‍നിന്ന് ലെറ്റര്‍ പ്രിന്റെടുത്തും നല്‍കും. ആദ്യ അലോട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ വേളയില്‍ അടയ്ക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല.

താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളില്‍ നല്‍കണം. അലോട്മെന്റ് ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്മെന്റുകളില്‍ പരിഗണിക്കില്ല. അലോട്മെന്റ് ലഭിക്കുന്നവരെല്ലാം നിര്‍ദിഷ്ട സമയത്തുതന്നെ സ്കൂളില്‍ പ്രവേശനത്തിനു ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും ഫൈനല്‍ കണ്‍ഫര്‍മേഷൻ നല്‍കാത്തതിനാലും അലോട്മെന്റിനു പരിഗണിക്കാത്ത അപേക്ഷകര്‍ക്ക് സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം. സ്പോര്‍ട്സ് ക്വാട്ട അലോട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 20, 21 തീയതികളിലായിരിക്കും പ്രവേശനം.

ഏറ്റവുമധികം മെറിറ്റു സീറ്റുകളുമായി മുഖ്യഘട്ടത്തിലെ അലോട്മെന്റ് തുടങ്ങുന്നത് ഈ വര്‍ഷമാണ്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി മെറിറ്റു സീറ്റുകള്‍ ഹൈക്കോടതി ഉത്തരവുപ്രകാരം പൊതുമെറിറ്റിലേക്കു മാറ്റിയിട്ടുണ്ട്. അതിലൂടെ മെറിറ്റില്‍ അയ്യായിരത്തോളം സീറ്റ് അധികമായിട്ടുണ്ട്. അതും സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തില്‍ വരുത്താറുള്ള സീറ്റുവര്‍ധന ആദ്യംതന്നെ നടത്തിയതിനാലുമാണു മെറിറ്റ് സീറ്റുകളില്‍ വര്‍ധനയുണ്ടായത്.

Post a Comment

വളരെ പുതിയ വളരെ പഴയ