ടോക്കിയോ
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായം 13ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി ഏഷ്യൻ രാജ്യമായ ജപ്പാൻ.
ഉപരിസഭയുടെ ഏകകണ്ഠമായ പിന്തുണയോടെയാണ് ജപ്പാൻ പാര്‍ലമെന്റ് പ്രായപരിധിയില്‍ മാറ്റം വരുത്തിയത്.
ഇതോടെ രാജ്യത്ത് 16 വയസിന് താഴെയുള്ള ഏത് ലൈംഗിക പ്രവര്‍ത്തനവും ബലാത്സംഗമായി കണക്കാക്കും, കൂടാതെ ബലാത്സംഗത്തിന്റെ നിര്‍വചനം ഉഭയസമ്മത പ്രകാരമല്ലാത്ത ലൈംഗിക ബന്ധം എന്നതില്‍ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധം എന്നാക്കുകയും ചെയ്തു.
പുതിയ നിയമപ്രകാരം 16 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി വശീകരിക്കുകയോ ഭീഷണിപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ ഏകദേശം മൂന്നുലക്ഷം രൂപ പിഴയോ ലഭിക്കും, അതേസമയം ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യേണ്ട കാലയളവ് കൃത്യം നടന്ന് പത്ത് വര്‍ഷമായിരുന്നത് 15 ആക്കി ഉയര്‍ത്തി. ഒളിക്യാമറയിലൂടെ ലൈംഗിക വേഴ്ചകള്‍ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്.
പുതിയ പരിഷ്കാരത്തെ മനുഷ്യാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ