ന്യൂഡല്‍ഹി >
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ജനിതക മാറ്റം വന്ന വൈറസിനെ നേരിടുന്നതില്‍ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) റിപ്പോർട്ടിലാണ് ഇത് വ്യക്തമായത്.
ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചവരില്‍ കോവാക്‌സിന്‍ നല്‍കിയ ശേഷം നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ വൈറസ് വകഭേദത്തെയും കോവാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണ് കോവാക്‌സിന്‍ നിര്‍മ്മിച്ചത്.
ഇന്ത്യയില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, ആസ്ട്ര സെനക്ക, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കേരളം അടക്കം മിക്ക സംസ്ഥാനങ്ങളും കോവാക്‌സിന്‍ ഉപയോഗിക്കുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ