ഇടുക്കി
തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തർക്കം. തുടർന്ന് കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമായി.
തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാർത്ഥി എ എസ് സബീന ബിഞ്ചു കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ തോല്‍പിച്ച് നഗരസഭ ചെയർപഴ്സനായി. മുസ്ലീം ലീഗ് പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇതാണ് തർക്കങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് സൂചന. കൗണ്‍സിലില്‍ 13 പേരുടെ അംഗബലം യുഡിഎഫിന് ഉണ്ടായിരുന്നു. പക്ഷേ മുസ്ലിം ലീഗുമായി സമവായത്തിലെത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തുടർന്ന് മുസ്ലിം ലീഗും സ്ഥാനാർത്ഥിയെ നിർത്തി.
കോണ്‍ഗ്രസില്‍ നിന്ന് കെ ദീപക്കും മുസ്ലിം ലീഗില്‍ നിന്ന് എം എ കരീമുമാണ് മത്സരിച്ചത്. രണ്ടാം റൗണ്ടിലെ വോട്ടെടുപ്പിലാണ് ലീഗ് കൗണ്‍സിലർമാരായ അഞ്ച് പേർ എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നത്. ഒരു കൗണ്‍സിലർ യുഡിഎഫിനും വോട്ട് ചെയ്തു. എല്‍ഡിഎഫ് ജയിച്ചെങ്കിലും പാർട്ടിക്കുള്ളിലും ചില ഭിന്നതകള്‍ ഉണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ഒരു കൗണ്‍സിലർ യുഡിഎഫിനാണ് വോട്ട് ചെയ്തത്.
ചതിയൻ ചന്തുവിന്റെ നിലപാടാണ് ലീഗ് എടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ലീഗ് പ്രവർത്തകർ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ബിജെപി ഭരണം പിടിക്കാതിരിക്കാൻ വേണ്ടിയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്തതെന്നാണ് ലീഗ് പറയുന്നത്. കെെക്കൂലിക്കേസില്‍ പ്രതിയായതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ് രാജിവച്ചതിനാലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ