നവീകരിച്ച കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും


കണ്ണൂർ >
ശാസ്ത്രീയ സംരക്ഷണ  പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട  സമര്‍പ്പണം ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്  മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി  നിര്‍വഹിക്കും.  കെ സുധാകരന്‍ എം പി  അധ്യക്ഷനാകും.
വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെ പ്രാധാന്യമാണ് കണ്ണൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനുള്ളത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം  നല്‍കുക എന്ന ലക്ഷ്യത്തോടെ 1844ല്‍ കൊറ്റിയത്ത് തറവാടിന്റെ ചായ്പില്‍ ബാലിക പാഠശാലയായാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. പിന്നീട് 1884ല്‍ ബ്രിട്ടീഷുകാര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും ലോവര്‍ പ്രൈമറി സ്‌കൂളായി പ്രഖ്യാപിക്കുകയും ചെയ്തു.  പിന്നീട് ഇത് ലോവര്‍ സെക്കണ്ടറിയായി ഉയര്‍ത്തി. 1916 മുതലാണ് ഇന്ന്  കാണുന്ന ഇരുനില കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. വാസ്തു ശില്‍പപരമായി  ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് സ്‌കൂള്‍ കെട്ടിടം. തദ്ദേശീയവും കൊളോണിയലുമായുള്ള ശൈലികള്‍ സമന്വയിപ്പിച്ചുള്ള ബ്രിട്ടീഷ് നിര്‍മ്മിതി ആരെയും ആകര്‍ഷിക്കും. ഉയരമുള്ള മേല്‍ക്കൂര, വ്യാസമേറിയതും ഉരുണ്ടതുമായ തൂണുകള്‍ ആര്‍ച്ചുകള്‍, വലിയ ജാലകങ്ങള്‍, വാതിലുകള്‍, നീളമുള്ള ഇടനാഴികള്‍, തറയോട് പാകിയ നിലം എന്നിവയും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ജീര്‍ണാവസ്ഥയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തനിമയും  സൗന്ദര്യവും  നഷ്ടപ്പെടാതെയാണ് പുരാവസ്തു വകുപ്പ് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ നടത്തിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ