അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന മെഗാ ഷോയില്‍ നടൻ ദിലീപ് പങ്കെടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്.
ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗമല്ലെന്നും അദ്ദേഹം രാജിവച്ചതാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 20നാണ് മെഗാ ഷോ നടക്കുക. ഷോ നടത്തി ലഭിക്കുന്നതിന്റെ ഒരു വിഹിതം വയനാട് ദുരിത ബാധിതർക്ക് നല്‍കാൻ ഇന്ന് ചേർന്ന യോഗത്തില്‍ തീരുമാനമായി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് താരസംഘടന അമ്മ അന്വേഷിക്കാൻ പോയിട്ടില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി. അത് സർക്കാറിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും പുറത്ത് വിടേണ്ടത് സർക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ല. പരാതിക്കാർ ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ അത് പരിഹരിക്കപ്പെടണം. കമ്മിറ്റിയുടെ റിപ്പോർട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല- സിദ്ദിഖ് പറഞ്ഞു.
നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് 'ചെകുത്താൻ' എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തിലും സിദ്ദിഖ് പ്രതികരിച്ചു. സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. കേസെടുത്തതിനുപിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം താരസംഘടനയിലെ ഏത് അംഗത്തെയായാലും വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ ചോദ്യം ചെയ്യേണ്ട ബാധ്യത തനിക്കുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു.
കുറച്ചുകാലങ്ങളായി നടീനടന്മാരെയും സിനിമയെയും പല രീതിയില്‍ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബർമാർ എന്നു പറയുന്ന ആളുകള്‍ എത്തുന്നുണ്ടെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വ്യക്തി മാത്രം വന്ന് ഇതുപോലെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് കാലങ്ങളായി കാണുന്നുണ്ടെന്നും. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കണ്ടേയെന്നും രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോഴാണ് ഈ വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതിപ്പെടുന്നത്. അതില്‍ ഒരാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു, മറ്റൊരാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു. ആർക്കും ആരെയും എന്തുംപറയാവുന്ന രീതിയില്‍ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.
"നമുക്കുള്ള സ്വാതന്ത്ര്യം മറ്റൊരാളെ അധിക്ഷേപിക്കാനോ കയ്യേറ്റംചെയ്യാനോ ആകരുത്. ആരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. മോഹൻലാലിനെ വ്യക്തിപരമായാണ് ഇയാള്‍ അധിക്ഷേപിച്ചത്. നമുക്ക് പലർക്കും അവിടെ പോകണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. രക്ഷാപ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിന് പ്രവേശനമില്ല. മോഹൻലാല്‍ എന്ന വ്യക്തി, ടെറിറ്റോറിയല്‍ ആർമിയുടെ ഭാഗമായതുകൊണ്ട് അദ്ദേഹത്തിന് അവിടെ പോകുവാൻ കഴിഞ്ഞു. അത് അദ്ദേഹം ചെയ്ത വലിയ പുണ്യ പ്രവർത്തിയാണ്. എന്താണ് അവിടെ നടന്നതെന്ന് മനസ്സിലാക്കി വിശ്വശാന്തി ഫൗണ്ടേഷൻ സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്തു.
അദ്ദേഹത്തിന് അതിന്റെ പേരില്‍ ഒരു പബ്ലിസിറ്റി കിട്ടിയിട്ട് ഒന്നും നേടാനില്ല. മോഹൻലാല്‍ ചെയ്ത ഈ വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോള്‍ ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എന്ന നിലയിലും ഏറെ വിഷമമുണ്ടായി. ഞാനൊരു സംഘടനയുടെ നേതൃത്വത്തില്‍ ഇരിക്കുന്ന ആളാണ്. മോഹൻലാലിനെ മാത്രമല്ല, 'അമ്മ' സംഘടനയിലെ ഒരു മെംബറെപ്പോലും അങ്ങനെയൊരാള്‍ വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ തീർച്ചയായും അതിനെ ചോദ്യം ചെയ്യേണ്ട ബാധ്യത ജനറല്‍ സെക്രട്ടറിയായ എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാനത് പരാതിയായി എഴുതി പൊലീസിനു കൈമാറുന്നത്." സിദ്ദിഖ് വ്യക്തമാക്കി.
സൈബർ വിഭാഗത്തിന്റെ ഡിജിപി ഹരിശങ്കർ പ്രത്യേകം താല്‍പര്യമെടുത്താണ് ഈ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാക്കിയത്. ഇതില്‍ വ്യക്തിപരമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ