വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച്‌ വിരാട് കോലി; ഉയര്‍ത്തിയത് പുതിയ റെക്കോഡ്

ഡല്‍ഹി
2024 ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം ചൂടിയത്.

ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീട നേട്ടമാണിത്. 2007-ല്‍ ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയിരുന്നു.

ഫൈനലില്‍ വിരാട് കോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 59 പന്തില്‍ 76 റണ്‍സ് നേടിയ താരം ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായി മാറുന്ന കാഴ്ചയാണ് കണ്ടത്. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ്, 2011ല്‍ ക്രിക്കറ്റ് ലോകകപ്പ്, 2013ല്‍ ചാമ്ബ്യന്‍സ് ട്രോഫി, 2024ല്‍ ടി20 ലോകകപ്പ് കിരീടം എന്നിവ സ്വന്തമാക്കിയ ടീമിന്റെ ഭാഗമെന്ന അപൂര്‍വ്വ നേട്ടമാണ് കോഹ്ലിയെ തേടിയെത്തിയത്.

2024 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയെ തന്നെയാണ് 2008-ല്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെടുത്തിയത്. ഫൈനലില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സുപ്രധാന വിജയം സ്വന്തമാക്കിയത്.

31 പന്തില്‍ 39 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും 27 പന്തില്‍ 52 റണ്‍സ് നേടിയ ഹെന്റിച്ച്‌ ക്ലാസനും മാത്രമാണ് ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിനെതിരെ പിടിച്ചു നിന്നത്. നേരത്തെ ടോസ് നേടിയ രോഹിത് ശര്‍മ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രോഹിത്, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ വീണുപോയിരുന്നു, എന്നാല്‍ കോഹ്ലി 59 പന്തില്‍ 76 റണ്‍സ് അടിച്ചെടുത്ത് ആശ്വാസമായി. ഇത് ഇന്ത്യയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിലെത്തിച്ചു.

ടി20 ലോകകപ്പിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് 75 റണ്‍സ് മാത്രമാണ് വിരാട് കോലിക്ക് നേടാനായത്. ഇതോടെ കനത്ത വിമര്‍ശനവും താരത്തിന് കേള്‍ക്കേണ്ടി വന്നു.

എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹെഡ് കോച്ച്‌ രാഹുല്‍ ദ്രാവിഡും ഉള്‍പ്പെടെയുള്ള ടീം മാനേജ്മെന്റ് കോലിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് സ്വീകരിക്കവെയാണ് കോഹ്ലി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ